സംസ്ഥാനത്ത് മൂന്നാഴ്ചയിലധികം നീണ്ടുനിന്ന പരസ്യപ്രചാരണത്തിനാണ് നാളെ തിരശീല വീഴുന്നത്. മാർച്ച് 15ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാന മുന്നണികളൊക്കെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പലയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ വൈകിയെങ്കിലും ശക്തികേന്ദ്രങ്ങളിൽ കളം പിടിക്കാൻ മുന്നണികൾക്കായി.
വീട് കയറിയും, റോഡ് ഷോകളും, പൊതുസമ്മേളനങ്ങളും നടത്തിയും, പ്രധാന നേതാക്കളെ മണ്ഡലത്തിലേക്ക് എത്തിച്ചും കളം നിറഞ്ഞ സ്ഥാനാർത്ഥികൾ വലിയ ആത്മവിശ്വാസത്തിലാണ്. നാളെ വൈകിട്ട് ആറ് മണിക്ക് കലാശക്കൊട്ടോടെയാണ് പരസ്യപ്രചാരണം അവസാനിക്കുക. തുടർന്ന് 9ന് രാവിലെ ഏഴ് മണിയോടെ പോളിംഗ് ആരംഭിക്കും.
പോളിംഗിന് വേണ്ടിയുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കമ്മീഷനിംഗ് പൂർത്തിയാക്കി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൂത്തുകളിൽ ചുമതലയുമായി പോകേണ്ട ഉദ്യോഗസ്ഥർക്ക് 8ന് ഇവ കൈമാറുന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. കലാശക്കൊട്ടിനിടെ സംഘർഷ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം വലിയ പോലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്.
