തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎമ്മിൽ സംഘടനാതല നടപടി ഉടനില്ല. വീണ്ടും താഴേത്തട്ട് മുതൽ പഠനം നടത്തും. സർക്കാരിനെ ശക്തമായി നേരിടുന്ന പ്രതിപക്ഷം ആകാമെന്നാണ് തീരുമാനം.
പാർട്ടിക്കും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ല എന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തു. എന്നാൽ തിരുത്തലും പാർട്ടി നടപടിയും ഉടൻ ഉണ്ടാകില്ല. ഏതെങ്കിലും ഒരു വ്യക്തിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയിൽ മുഴുവൻ നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും ഇതോടെ തള്ളി. കൂടുതൽ പഠനത്തിനു ശേഷമാകും സംഘടനാതല നടപടി ഉണ്ടാവുക.
വെള്ളിയാഴ്ച മുതൽ മേഖലാതല റിപ്പോർട്ടിംഗ് ആരംഭിക്കും. ജില്ലാ ഘടകങ്ങളും വീണ്ടും യോഗം ചേരും. അതിന് പിന്നാലെ വിപുലമായ സംസ്ഥാന സമിതി വിളിക്കും. സംസ്ഥാന സമിതി അംഗങ്ങൾക്കൊപ്പം എല്ലാ ജില്ലകളിലെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഓഗസ്റ്റിലാണ് വിപുലമായ സംസ്ഥാന സമിതി ചേരുക. എന്നാൽ തോൽവി ന്യായീകരിക്കരുതെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. ശക്തമായ പ്രതിപക്ഷം ആകാനാണ് സംസ്ഥാന സമിതിയുടെ അവസാന തീരുമാനം. ചെറിയ വീഴ്ചകളിൽ പോലും സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കും. പോഷക സംഘടനകളോടും സമരസംഘടനയാവാൻ നിർദേശം നൽകും.
