കോഴിക്കോട് രാമനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 43കാരൻ്റെ നില ഗുരുതരമായി തുടരുന്നു. രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
വെൻ്റിലേറ്ററിൽ കഴിയുന്ന 43കാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. രോഗിക്ക് മോണോക്ലോണൽ ആൻ്റിബോഡി നൽകിയെങ്കിലും റെംഡിസിവർ മരുന്ന് ഇതുവരെ കോഴിക്കോട് എത്തിക്കാനായില്ല. സമ്പർക്ക പട്ടികയിൽ നിലവിൽ 87 പേരാണുള്ളത്. ആർക്കും രോഗലക്ഷണങ്ങളില്ല. എന്നാൽ രോഗിയുമായി ഏറ്റവുമടുത്ത് ഇടപെട്ട മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്രവ സാംപിളുകൾ ശേഖരിക്കുന്നതിനും മറ്റുമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ നിപ ആശങ്ക നിലനിൽക്കുമ്പോഴും ജില്ലയിൽ ഡിഎംഒ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അഡീഷണൽ ഡിഎംഒയ്ക്കാണ് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. തസ്തികയിൽ ആളില്ലാത്തത് നിപ ചികിത്സ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് വകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്.
