2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു. മുസഫറാബാദിൽ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് മരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2019ലെ പുൽവാമ സ്ഫോടനത്തിന് പിന്നിലെ തീവ്രവാദ ശൃംഖലയിൽ നിർണായക പങ്കുവഹിച്ചിരുന്ന ഹംസ ബുർഹ, ജമ്മു കശ്മീരിൽ ഭീകര റിക്രൂട്ട്മെന്റിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നേതൃത്വം നൽകിയിരുന്നുവെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
അർജുമന്ത് ഗുൽസാർ ദർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. പാകിസ്താനിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. 2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു ബുർഹാനെ ഭീകരനായി പ്രഖ്യാപിച്ചത്.2019 ഫെബ്രുവരി 14 നായിരുന്നു പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 40 ലധികം സൈനികർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.
