സസ്പെൻഷന് പിന്നാലെ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകളിൽ നിന്ന് പിൻവാങ്ങി എ പത്മകുമാർ. നടപടി ലഘൂകരിച്ചതോടെയാണ് പാർട്ടിക്കെതിരെ തുറന്ന യുദ്ധം വേണ്ടെന്ന എ പത്മകുമാറിന്റെ തീരുമാനം. പാർട്ടി തനിക്ക് വഴങ്ങിയെന്നാണ് പത്മകുമാറിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കെതിരെ തുറന്ന പോരാട്ടം തുടരേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം.ഇനി മാധ്യമങ്ങൾക്ക് മുന്നിലും പ്രതികരിക്കില്ലെന്നാണ് സൂചന. കർശന ജാമ്യവ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാകും പൊതുപ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. അതേസമയം, നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമാണ്.
പത്മകുമാറിനെതിരായ നടപടി ലഘൂകരിച്ചതിൽ പരിഹാസവുമായി റാന്നി എംഎൽഎ പഴകുളം മധു രംഗത്തെത്തി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾക്ക് തീരുമാനം അംഗീകരിക്കാനാകുന്നില്ലെന്നാണ് സൂചന. ജില്ലയിലെ മന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയിട്ടും കർശന നടപടി ഉണ്ടായില്ലെന്നും, തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും നേതൃത്വം സംരക്ഷിച്ചുവെന്നുമാണ് വിമർശനം. പത്മകുമാറിന്റെ ഭീഷണിക്ക് വഴങ്ങിയാൽ അതാണ് പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുകയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഇപ്പോഴുള്ളതിനേക്കാൾ വലിയ രാഷ്ട്രീയ നഷ്ടം ഇനി എന്ത് വെളിപ്പെടുത്തലുകൾ കൊണ്ടാണ് ഉണ്ടാകുകയെന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നു.
