നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മാറ്റമില്ലാതെ തുടരുന്നു. രോഗി ഇപ്പോഴും വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. മോണോക്ലോണൽ ആന്റിബോഡിയുടെ രണ്ടാം ഡോസും നൽകിയിട്ടുണ്ട്.രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാഫലവും നെഗറ്റീവായി. ക്വാറന്റീനിലുണ്ടായിരുന്ന രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആറുപേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് അടുത്ത ബന്ധുക്കളെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. ഇന്നലെ മാത്രം എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ മാസം സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം 71 ആയി.അതേസമയം, കോഴിക്കോട് മധ്യപ്രദേശ് സ്വദേശിയായ ഒരു അതിഥി തൊഴിലാളിക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരുടെ രക്തസാമ്പിളുകൾ പരിശോധിക്കുകയും താമസസ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം ആരംഭിക്കുകയും ചെയ്തു.
