കേന്ദ്രത്തെ വിമർശിക്കാതെ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേന്ദ്ര സർക്കാരിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കും. കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലുകളിലാണ് സർക്കാർ വിശ്വസിക്കുന്നതെന്നും യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കുന്നു.
കടുത്ത വിമർശനങ്ങൾ ഒന്നും തന്നെയില്ല. പകരം ചില ഓർമപ്പെടുത്തലുകളാണ്; ഇന്ത്യൻ ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുള്ള ഓർമപ്പെടുത്തൽ. അതുവഴി അവകാശപ്പെട്ട സാമ്പത്തിക വിഹിതവും ന്യായവും നീതിയുക്തവുമായ പരിഗണനയും ഉറപ്പാക്കണം എന്നുള്ള ആവശ്യപ്പെടൽ. ഒപ്പം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ആയിരിക്കും കേന്ദ്രസർക്കാരുമായി ഉണ്ടാവുക എന്നുള്ള ഉറപ്പും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ നൽകുന്നു.
അതേസമയം മുൻ എൽഡിഎഫ് സർക്കാരിനെതിരെ ഒളിയമ്പും ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് നയപ്രഖ്യാപന പ്രസംഗത്തിലും ആവർത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്. നിലവിലുള്ള ബാധ്യതകളും സാമ്പത്തിക ഞെരുക്കവും പൊതുധനകാര്യത്തിൽ കടുത്ത സമ്മർദം സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ യാഥാർഥ്യങ്ങളെ സത്യസന്ധതയോടും ഉത്തരവാദിത്തത്തോട് കൂടി നേരിടും എന്നും സർക്കാർ പറയുന്നു. യഥാർഥ ധനസ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത ഉണ്ടാക്കാനാണ് ധവളപത്രം പുറപ്പെടുവിക്കുന്നതെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഏതെങ്കിലും പദ്ധതികൾക്കോ ക്ഷേമ പരിപാടികൾക്കോ തടസമാകില്ലെന്നും ഉറപ്പ് നൽകുന്നുണ്ട്.
