മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണെന്നും കയ്യേറ്റം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത മുഖപത്രം സുപ്രഭാതത്തിൽ തുടങ്ങിയ പരമ്പരയിലാണ് നിലപാട് വ്യക്തമാക്കിയത്.
വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. വഖഫ് ബോർഡും മുൻ സർക്കാരും തന്ന എട്ടിന്‍റെ പണിയെന്നാണ് നടപടിയെ മുഖ്യമന്ത്രി വി ഡി സതീശന്‍ കുറ്റപ്പെടുത്തിയത്. എന്നാൽ മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡ് നടപടി ന്യായമാണെന്ന് സുപ്രഭാതം ലേഖനത്തിലെഴുതിയ കുറിപ്പിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറയുന്നു.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണ്. മുനമ്പം ഭൂമിക്കും ബാബറി മസ്ജിദിനും ഇസ്ലാമിക ശരീഅത്തിൽ ഒരേ വിധിയാണെന്നാണ് സമസ്ത നേതാവിന്‍റെ പക്ഷം. സംഘപരിവാർ കയ്യേറ്റം മാത്രം വിമർശിക്കുകയും അല്ലാത്തപ്പോൾ തട്ടിപ്പിന് അവസരം ഒരുക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കില്ല. കയ്യേറ്റം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കുന്ന ഭരണതലത്തിലുള്ളവരുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.
സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയ തമാശയാണെന്ന് പറഞ്ഞ് തള്ളിയിരുന്നു. പിന്നാലെയാണ് സമസ്ത മുഖപത്രം സുപ്രഭാതത്തിൽ മുനമ്പം ഭൂമിപ്രശ്നത്തിൽ വിശദമായ പരമ്പര തുടങ്ങിയത്. പരമ്പരയുടെ ഭാഗമായി മുസ്തഫ മുണ്ടുപാറയ്ക്കൊപ്പം വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയും നിലപാട് വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രി വിഷയം മനസിലാക്കിയിട്ടില്ലെന്നും അല്ലെങ്കിൽ ചിലരുടെ സ്വാധീനത്തിൽ പെട്ടുപോയതാകാമെന്നും കെ എസ് ഹംസ പറയുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സമസ്ത പരസ്യ വിമർശനം ഉന്നയിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് മുസ്ലിം ലീഗ് കൂടിയാണ്. മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന തർക്കത്തിൽ ഇതുവരെ കൃത്യമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറിയ നേതൃത്വത്തിന് ഇനിയത് എളുപ്പമാകില്ല.
