തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പുരുഷ സ്പെഷ്യൽ ജയിൽ ആക്കുന്നതിനെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന സഖി. മുൻ സർക്കാരിന്റെ തീരുമാനം മാറ്റാൻ പുതിയ സർക്കാർ നടപടി കൈക്കൊള്ളണമെന്നാണ് സംഘടനയുടെ ആവശ്യം. തീരുമാനത്തിനെതിരെ സഖി അംഗങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനം താത്കാലികമായി മരവിപ്പിച്ചിരുന്നു.
2025 ഒക്ടോബറിലാണ് അട്ടക്കുളങ്ങര വനിതാ ജയിൽ പുരുഷന്മാരുടെ ജയിൽ ആക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്. ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മറികടന്നായിരുന്നു ഉത്തരവ് ഇറക്കിയത്. അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിലിൽ നൂറോളം തടവുകാരുണ്ട്. ഇവരെ മാറ്റാൻ നിർദേശിച്ച പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിൽ സ്ഥലപരിമിതി ഉണ്ടെന്ന് ഉയർത്തിക്കാട്ടിയാണ് എതിർപ്പ്. തടവുകാരിൽ പകുതിപ്പേരെ പോലും പാർപ്പിക്കാനുള്ള സൗകര്യം ജയിലിൽ ഇല്ലെന്നാണ് പരാതി.
കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നാല് വനിതാ ജയിലുകളാണുള്ളത്. 2011ൽ അട്ടക്കുളങ്ങര വനിതാ ജയിലാക്കി മാറ്റുന്നതിന് നിരവധി ഫണ്ടുകളും വിനിയോഗിച്ചിട്ടുണ്ട്. എന്നിട്ടും കുട്ടികളും ഗർഭിണികളും അടക്കമുള്ളവരെ സൗകര്യമില്ലാത്ത പഴയ ബ്ലോക്കിലേക്ക് മാറ്റുന്നതിലാണ് ആശങ്ക.
സർക്കാർ തീരുമാനത്തിനെതിരെ സഖി അംഗങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനം തത്കാലം നടപ്പാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജൂൺ 23നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതിൽ സർക്കാരിന്റെ നിലപാടടക്കം കോടതി തേടിയിട്ടുണ്ട്. തടവുകാരുടെ ആശങ്ക സർക്കാർ മനസിലാക്കണമെന്നും തീരുമാനം മാറ്റാൻ യുഡിഎഫ് സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും സഖി അംഗങ്ങൾ പറഞ്ഞു.
