വയനാട് ഷിഗല്ല രോഗം സ്ഥിരീകരിച്ച സുൽത്താൻബത്തേരി കോളിയാടി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കാനും സ്കൂളുകളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കാനും മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും യോഗം വിലയിരുത്തി.
പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളിൽ ഫലം വന്ന രണ്ടുപേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിലെ നാലര വയസുള്ള പെൺകുട്ടിക്കും അഞ്ച് വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ. ഇതുവരെ 443 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബത്തേരി താലൂക്ക് ആശുപത്രിയിൽ 26 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 42 പേരും ഉൾപ്പെടെ 68 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14 പേർക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
കോളിയാടിയിലും പരിസരപ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കാൻ പ്രത്യേക സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തും. സമീപ പഞ്ചായത്തുകളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആവശ്യമെങ്കിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ വാർഡുകൾ തുറക്കും. കൂടുതൽ പരിശോധനാഫലങ്ങൾ ഉടൻ ലഭ്യമാകും. രോഗബാധ റിപ്പോർട്ട് ചെയ്ത സ്കൂളിൽ ഒരാഴ്ച അവധി നൽകിയിരിക്കുകയാണ്.
