മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായില്ല. ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടർപഠനമാണ് ആശങ്കയിൽ തുടരുന്നത്. സ്വകാര്യ മേഖലയിലെ സീറ്റുകൾ പരിഗണിച്ചാൽ പോലും ഇത്തവണ നാലായിരത്തിൽ അധികം വിദ്യാർഥികളുടെ തുടർപഠനം നിഷേധിക്കപ്പെടും.
ആശങ്ക ഒഴിയാതെ തുടരുകയാണ് മലപ്പുറം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി. ജില്ലയിൽ ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. 82,678 വിദ്യാർഥികളാണ് ജില്ലയിൽ അപേക്ഷ നൽകിയത്. ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ജില്ലയിൽ ആകെയുള്ളതാകട്ടെ 67,165 സീറ്റുകൾ മാത്രം. ഇതോടെ 15,513 വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിലാകും.
ഇവർക്ക് ശേഷിക്കുന്ന ഏക ആശ്രയം വലിയ ഫീസ് നൽകി പഠിക്കേണ്ട സ്വകാര്യ മേഖലയാണ്. ജില്ലയിൽ സ്വകാര്യ മേഖലയിലുള്ളത് 10,700 സീറ്റുകളാണ്. ഈ സീറ്റുകൾ പരിഗണിച്ചാൽ ആകെയുള്ള സീറ്റുകളുടെ എണ്ണം 77,865 ആകും. പക്ഷേ, ഫീസ് നൽകി പഠിക്കേണ്ട ഈ സീറ്റുകൾ പരിഗണിച്ചാലും പ്രതിസന്ധി തീരില്ല.
4,813 വിദ്യാർഥികൾ അപ്പോഴും വിദ്യാലയത്തിന്റെ പടിക്ക് പുറത്താണ്. ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തിനിറച്ച ശേഷമാണ് ഇപ്പോഴും പ്രതിസന്ധി തുടരുന്നത്. ജില്ലയിലെ സീറ്റ് പ്രതിസന്ധിക്ക് ഏക പരിഹാരം സ്ഥിര അധിക ബാച്ചുകൾ അനുവദിക്കുക എന്നതാണ്. സാമ്പത്തിക ബാധ്യത ആലോചിച്ച്, മാറി വരുന്ന സർക്കാരുകൾ അത് അനുവദിക്കാത്തതാണ് വർഷങ്ങളായി മലപ്പുറം ജില്ല പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിൽ വലിയ വിവേചനം നേരിടുന്നതിന് കാരണം.
