മഹാത്മാ ഗാന്ധി സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ പ്രതിഷേധം. കുസാറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും സംഘപരിവാർ അധ്യാപക സംഘടന അംഗവുമായ ഡി. മാവോത്തിനെ നിയമിച്ചതിലാണ് പ്രതിഷേധം ശക്തമാകുന്നത്.2023-ൽ മുൻ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാർ വിരമിച്ചതിന് ശേഷം എംജി സർവകലാശാല സ്ഥിരം വൈസ് ചാൻസലറില്ലാതെയാണ് മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചാൻസലർ പുതിയ താൽക്കാലിക വി.സി നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെയാണ് ലീഗ്- കോൺഗ്രസ് അധ്യാപക സംഘടനകൾ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്. എംജി യൂണിവേഴ്സിറ്റിയിൽ തന്നെ യോഗ്യതയുള്ളവർ ഉണ്ടായിട്ടും സംഘപരിവാർ സംഘടന അംഗമായ, കുസാറ്റ് മാനേജ്മെന്റ് സ്റ്റഡീസിലെ മാവോത്തിനെ നിയമിച്ചത് ദുരൂഹമാണെന്നാണ് ആരോപണം. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പാനലോ ശുപാർശയോ നൽകിയിരുന്നില്ല.
നിയമനത്തിൽ പ്രോചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ബിഗ് ടിവിയോട് പറഞ്ഞു. ഗവർണർക്ക് പാനൽ കൈമാറി സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിൽ വിവാദ നിയമനം നടക്കില്ലെന്നായിരുന്നു സംഘടനകളുടെ പക്ഷം. വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന പ്രതിസന്ധി അതേപടി തുടരുമെന്നതിന്റെ സൂചനയാണിത്. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്
