ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശികൾക്ക് അപൂർവ അനുഭവമായി മാറി ആലുവ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം. ചികിത്സയും പ്രകൃതിയും കൈകോർക്കുന്ന വേറിട്ട മാതൃക അവതരിപ്പിച്ച പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളായി. കേരളത്തിന്റെ പച്ചപ്പും കാർഷിക സംസ്കാരവും അടുത്തറിഞ്ഞ വിദേശികൾക്ക് പരിസ്ഥിതി ദിനാഘോഷം പുതിയ അനുഭവമായി. ഒമാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക, മാലിദ്വീപ് ഉൾപ്പെടെ 12ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്.
കേരളത്തിന്റെ തനത് പാളത്തൊപ്പി ധരിച്ചെത്തി ആശുപത്രിയോട് ചേർന്നുള്ള കൃഷിത്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടു. ആശുപത്രി പരിസരത്ത് വളർത്തുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് റംബൂട്ടാനും ചാമ്പക്കയും നേരിട്ട് വിളവെടുക്കുകയും ആ നിമിഷങ്ങൾ ചിത്രങ്ങളിലൂടെയും സെൽഫികളിലൂടെയും ഓർമകളാക്കുകയും ചെയ്തു.
രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻസ് ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ നേതൃത്വം നൽകി. ഇവർ നട്ടത് കേവലം വൃക്ഷത്തൈകളല്ല, ആഗോള സൗഹൃദത്തിന്റെയും കരുതലിന്റെയും പച്ചപ്പുള്ള ഓർമ്മകളാണെന്ന് ഫാ.ജോയ് കിളിക്കുന്നേൽ പറഞ്ഞു. ചികിത്സയോടൊപ്പം തന്നെ രോഗമുക്തിക്ക് പച്ചപ്പ് നിറഞ്ഞ ശാന്തമായ ചുറ്റുപാടും പ്രധാനമാണെന്ന് പരിപാടിയിൽ പങ്കെടുത്ത ന്യൂസിലാൻഡ് സ്വദേശി പീറ്റർ ചാൾസ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്തവർക്കായി കേരളത്തിന്റെ തനത് രുചിയായ കപ്പയും ചമ്മന്തിയും ആണ് വിളമ്പിയത്. ആദ്യമായി കഴിക്കുന്ന കപ്പയുടെയും ചമ്മന്തിയുടെയും സ്വാദ് വിദേശികളുടെ മനം കവർന്നു.
നല്ല ചികിത്സയ്ക്കൊപ്പം മനസിന് കുളിർമയേകുന്ന അന്തരീക്ഷവും രോഗശാന്തിയെ വേഗത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് എടത്തല പഞ്ചായത്ത് കൃഷിവകുപ്പ് ഓഫീസർ ആശ രാജ് പറഞ്ഞു. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, നഴ്സിംഗ് ഡയറക്ടർ ലിമ മാത്യൂസ്, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ.ജേക്കബ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചികിത്സയ്ക്കൊപ്പം പ്രകൃതിയെയും ജീവിതത്തിന്റെ ഭാഗമാക്കുന്ന ആശുപത്രിയുടെ സംരംഭം പരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്.
