ഗുണ്ടാ നേതാവായിരുന്ന അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം കരുനാഗപ്പള്ളി പൊലീസ് സമർപ്പിച്ചു. 1,500 പേജുള്ള കുറ്റപത്രമാണ് കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 211സാക്ഷികളും, 200ന് മുകളിൽ തൊണ്ടിമുതലുകളും അടങ്ങുന്നതാണ് കുറ്റപത്രം. കൊലപാതകം നടന്ന് 87 ദിവസം പിന്നിടുമ്പോഴാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
ജിം സന്തോഷ് കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങി കരുനാഗപ്പളളി സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങി മിനിട്ടുകൾക്കകമാണ് ഗുണ്ടാ നേതാവായ അലുവ അതുലിനെ കരുനാഗപ്പള്ളി നഗരമധ്യത്തിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. വയനകം, കടത്തൂർ സംഘങ്ങൾ തമ്മിലുള്ള ഗുണ്ടാ കുടിപ്പികയായിരുന്നു ക്രൂരകൃത്യത്തിന് പിന്നിൽ.
നാടിനെ നടുക്കിയ ഗുണ്ടാ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച പൊലീസ് ആദ്യo എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസിന് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചു. കടത്തൂർ ഗുണ്ടാസംഘത്തിലെ എന്തിനും പോന്ന യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. കൊലയാളിസംഘം സഞ്ചരിച്ച കാർ കൂടാതെ അലുവ അതുലിന് തൊട്ട് മുന്നിൽ പോയ കാറും കൃത്യത്തിന് സഹായം ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് കണ്ടത് അരനിമിഷം കളയാതെ കരുനാഗപ്പള്ളി പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണമാണ്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ കൃത്യം നടത്തിയവരെ ഉൾപ്പെടെ കേസിലെ ആദ്യ 10 പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വർഷങ്ങൾ നീണ്ട പ്രതികാരത്തിൻ്റെ കഥയും, കൊലപാതകത്തിലെ ആസൂത്രണവും പൊലീസ് മനസിലാക്കിയത്.
തെളിവ് നശിപ്പിച്ചതും, കൊല ചെയ്യാൻ സഹായിച്ചതുമായ അഞ്ച് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. പക്ഷേ, തുടർന്നുള്ള അന്വേഷണം അത്ര എളുപ്പമായിരുന്നില്ല. പ്രതികൾ ഗൂഢാലോചന നടത്തിയ ഇടങ്ങളിൽ എത്തിയ പൊലീസ് നിരാശപ്പെട്ടു. എല്ലാ തെളിവുകളും പ്രതികൾ മുന്നേ നശിപ്പിച്ചിരുന്നു.
സംഭവം നടന്ന് 87 ദിവസം പിന്നിടുമ്പോൾ കേസുമായി ബന്ധപ്പെട്ട് 211 സാക്ഷികളും, 200ന് മുകളിൽ തൊണ്ടിമുതലുകളും അടങ്ങുന്ന 1,500 പേജുള്ള കുറ്റപത്രമാണ് കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 15 സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും, പ്രതികളുടെ 13 ഫോണുകളും പൊലീസ് പരിശോധിച്ചു. സംശയം തോന്നിയ 200 പേരുടെ രണ്ട് വർഷത്തെ മൊബൈൽ ഫോൺ വിവരങ്ങളും അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ചു.
ഗൂഢാലോചന നടത്തിയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് പൂർണമായും ലഭിക്കാത്തത്. കേസിലെ ഒരു പ്രതി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. തെളിവ് നശിപ്പിക്കാൻ സഹായിച്ച ഒരു പ്രതിക്ക് ഒഴികെ ബാക്കി ആർക്കും ജാമ്യവും ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളെല്ലാം തന്നെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.
അലുവ അതുലിന് ജാമ്യം ലഭിച്ച് ജയിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ തന്നെ കൊലപ്പെടുത്താനായിരുന്നു സംഘത്തിൻ്റെ തീരുമാനമെന്നും പൊലീസ് കണ്ടെത്തി. അലുവ അതുലിൻ്റെ കൊലപാതത്തിൻ്റെ അലയൊലികൾ ഇന്നും മാറിയിട്ടില്ല. കരുനാഗപ്പള്ളിയിൽ തുടർ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും പൊലീസ് പുലർത്തുന്നുണ്ട്.
