മന്ത്രിസഭാ രൂപീകരണം വൈകുന്നതോടെ നെല്ല് സംഭരണത്തിന്റെ പൈസ ലഭിക്കാതെ സംസ്ഥാനത്തെ നെൽ കർഷകർ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്താകമാനം 685 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്യാനുള്ളത്. ആലപ്പുഴയിൽ മാത്രം 270 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത്. സിവിൽ സപ്ലൈസ് വകുപ്പിന് നാഥനില്ലാതായതോടെയാണ് നെൽ കർഷകർ കടുത്ത ദുരിതത്തിലേക്ക് എത്തിയത്.
മാർച്ച് 18ന് ശേഷം സംസ്ഥാനത്ത് നെൽ കർഷകർക്ക് പണംനൽകാൻ ബാങ്കുകൾ തയ്യാറായിട്ടില്ല. പിആർഎസ് നൽകിയെങ്കിലും കരാർ കാലാവധി കഴിഞ്ഞാൽ പണം നൽകില്ല എന്നാണ് ബാങ്കുകളുടെ നിലപാട്. ഇതോടെ 685 കോടി രൂപയുടെ കുടിശ്ശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. കുട്ടനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രധാനഘടകമായതും നെല്ല് സംഭരണത്തിലെ കാലതാമസമായിരുന്നു. അതേ ആലപ്പുഴ ജില്ലയിൽ 270 കോടി രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. തൃശൂരിൽ 22 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കോട്ടയത്ത് 90 കോടി രൂപ, എറണാകുളത്ത് 17 കോടി രൂപ, പാലക്കാട് 27 കോടി രൂപ എന്നിങ്ങനെയാണ് നെൽ കർഷകർക്ക് നൽകാനുള്ളത്.
ഈ സീസണിൽ ഇതുവരെ 9.24 ലക്ഷം ടൺ നെല്ലാണ് സിവിൽ സപ്ലൈസ് വഴി സംഭരിച്ചത്. മന്ത്രിസഭാ രൂപീകരണം വൈകുന്നതിനാൽ സിവിൽ സപ്ലൈസ് വകുപ്പിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഇതോടെ കർഷകരുടെ പരാതികൾക്ക് ആരും ചെവി കൊടുക്കുന്നുമില്ല. എത്രയും പെട്ടെന്ന് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാൻ നടപടി സ്വീകരിക്കണമെന്നാണ് നെൽ കർഷകരുടെ ആവശ്യം.
