ഭരണം തുടങ്ങിയപ്പോൾ തന്നെ പ്രതിസന്ധിയിലാവുകയാണ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതി. ഭരണം നിലനിർത്തുക എന്നത് ബിജെപി സംസ്ഥാനത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ്. ബിജെപിയുടെ നിലനിൽപിനപ്പുറം രാഷ്ട്രീയ വൈര്യം മറന്ന് എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ എന്ന ചോദ്യമാണ് കൂടുതൽ ശക്തമായി ഉയരുന്നത്. ബിജെപിയെ താഴെ ഇറക്കാനായി ഇരുവരും ഒന്നിച്ചാൽ സംസ്ഥാന രാഷ്ട്രീയം തന്നെ ഒരു വഴിത്തിരിവിലെത്തും. ഇപ്പോൾ കോൺഗ്രസ് നടത്തുന്ന അവിശ്വാസ നീക്കം അതുകൊണ്ടു തന്നെ വിശാലമായ മാനങ്ങളുള്ളതാണ്.
യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമിക്കുന്നത്. യുഡിഎഫിന് 20 സീറ്റാണ് കൗൺസിലിൽ. എൽഡിഎഫിന് 29, രണ്ടും ചേർന്നാൽ 49 ആകും. 101 അംഗ കൗൺസിലിൽ ബിജെപിക്കുള്ളത് 50 സീറ്റാണ്. ഒരു കൗൺസിലർ ആർ സുഗതൻ കാപ്പ കേസിൽ ജയിലിലാണ്. ഈ സാഹചര്യത്തിൽ ബിജെപിയുടെ അംഗസംഖ്യ 49 ആയി ചുരുങ്ങും.
ഇവിടെയാണ് യുഡിഎഫ് വിമതനായി മൽസരിച്ച് ജയിച്ചയാളുടെ പ്രസക്തി. വിമതനായിരുന്നയാൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ അംഗസംഖ്യ 50 ആകും. ബിജെപി ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. അതുകൂടി ചേർന്നാലും 50 അംഗങ്ങൾ മാത്രമേ ആകുന്നുള്ളൂ. 101 അംഗ കൗൺസിലിലെ ശേഷിക്കുന്ന 100 പേരും വോട്ട് ചെയ്താലും അവിശ്വാസത്തിന് അനുകൂലമായി 50 വോട്ട് പോൾചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇതു മുന്നിൽക്കണ്ടാണ് അവിശ്വാസ പ്രമേയ നീക്കവുമായി യുഡിഎഫ് മുന്നിട്ടിറങ്ങുന്നത്. ഭരണപക്ഷത്തിനെതിരെ 50 പേർ വോട്ട് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ തന്നെ പ്രതിപക്ഷത്തിന് അത് വലിയ വിജയമാണ്.
ഇവിടെ എണ്ണക്കണക്കിനേക്കാൾ നിർണായകം രാഷ്ട്രീയ നിലപാടിന്‍റേതാണ്. ബിജെപിക്കെതിരെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിക്കുന്നു എന്ന പ്രതീതിയാണ് ഇങ്ങനെയൊരു അവിശ്വാസ പ്രമേയ നീക്കം നൽകുക. അങ്ങനെ ഒന്നിച്ചാൽ രാഷ്ട്രീയ വിജയം ബിജെപിക്ക് ആവുകയും ചെയ്യും. ഇതുവരെ സംസ്ഥാന രാഷ്ട്രീയത്തിലെ മൂന്നാമത്തെ കക്ഷി മാത്രമായ ബിജെപിക്ക് അത് നൽകാൻ പോകുന്ന ആത്മധൈര്യം വളരെ വലുതായിരിക്കും. ചില പഞ്ചായത്തുകളിലൊക്കെ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ പുറത്തിരുത്തുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ പോലെ ഒരു സംവിധാനത്തിൽ ഇത് ആദ്യമാണ്. ബിജെപിയെ പുറത്താക്കാൻ മാത്രമായി എൽഡിഎഫും യുഡിഎഫും ഒന്നിക്കുക എന്നാൽ ഇതുവരെ പറഞ്ഞിരുന്ന രാഷ്ട്രീയമൊക്കെ ഇരുകൂട്ടർക്കും തിരുത്തേണ്ടിയും വരും.
കേരളത്തിൽ സിപിഐഎം കോൺഗ്രസിനെ എതിർത്താണ് നിലനിൽക്കുന്നത്. അതുപോലെ കോൺഗ്രസ് നിലനിൽക്കുന്നത് സിപിഐഎമ്മിനെ എതിർത്താണ്. നേമവും മഞ്ചേശ്വരവും പോലെ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ബിജെപി വലിയ കക്ഷിയായിരുന്നെങ്കിലും അവിടെയൊന്നും യുഡിഎഫും എൽഡിഎഫും ഒന്നിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. മഞ്ചേശ്വരത്തൊക്കെ വോട്ട് മറിക്കൽ ആരോപണം ഉയരാറുണ്ടെങ്കിലും പരസ്യമായ പിന്തുണ ആർക്കും നൽകിയിട്ടില്ല.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കെതിരേ ഇത്തരമൊരു അവിശ്വാസ പ്രമേയ നീക്കം വലിയ ചർച്ചകൾക്കു വഴിവയ്ക്കാൻ നിരവധി കാരണങ്ങളുണ്ട്. ഇത്തവണ നിയമസഭയിലേക്കു മൂന്നു സീറ്റുകളിൽ മാത്രമാണ് ജയിച്ചതെങ്കിലും ബിജെപിക്ക് അത് ഒന്നുമില്ലായ്മയിൽ കിട്ടിയ വൈഢൂര്യങ്ങളാണ്. ഇങ്ങനെ രണ്ടും മൂന്നും സീറ്റിൽ ജയിച്ചാണ് ത്രിപുരയിലും ബംഗാളിലുമൊക്കെ ഭരണം പിടിക്കുന്ന നിലയിലേക്ക് എത്തിയത് എന്നാണ് ബിജെപി അണികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ പക്ഷേ അതിനുള്ള വിഘാതം ഇവിടെ ഏകകക്ഷി ഭരണമല്ല എന്നതാണ്. ബഹുകക്ഷി മുന്നണികളാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. അവയെല്ലാം അതത് ഇടങ്ങളിൽ ശക്തി തെളിയിക്കുന്നവയുമാണ്. അങ്ങനെയുള്ള ഏതെങ്കിലും കക്ഷികളെ അടർത്തിയെടുക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മുൻപ് പി സി തോമസിനേയും ഇപ്പോൾ പി സി ജോർജിനേയും ഒക്കെ ഒപ്പം കിട്ടിയിട്ടുണ്ടെങ്കിലും സീറ്റെണ്ണം വർദ്ധിപ്പിക്കാവുന്ന രീതിയിലുള്ള സ്വാധീനം അവർക്കൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എൽഡിഎഫിനും യുഡിഎഫിനും അത്ര ശക്തമായ അടിത്തറയാണ് ഉള്ളത് എന്നതാണ് കാരണം.
2021ൽ 99 സീറ്റും എൽഡിഎഫ് ജയിച്ചിടത്ത് തകർന്നു നിന്ന യുഡിഎഫാണ് 102 സീറ്റ് ജയിച്ച് ഇപ്പോൾ തിരികെ വന്നത്. 2001ൽ 40 സീറ്റ് മാത്രം ഉണ്ടായിരുന്ന എൽഡിഎഫാണ് അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ 2006ൽ തിരികെ വന്നത്. എത്ര അടിഞ്ഞുപോയാലും അടുത്ത തെരഞ്ഞെടുപ്പുകളിൽ തിരിച്ചു കയറാം എന്നൊരു സാധ്യത ഇതുവരെ കേരളത്തിലുണ്ട്. ആ സാധ്യത നിലനിൽക്കുന്നത് ഇവിടെ എൽഡിഎഫും യുഡിഎഫും മാത്രമാണ് ചിത്രത്തിൽ എന്നതുകൊണ്ടാണ്. അവിടേക്കു തുല്യ ശക്തിയായി ബിജെപികൂടി എത്തുന്ന സാഹചര്യം ഉണ്ടായാൽ സ്ഥിതി ആകെ മാറിമറിയും. അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറാവുമോ എന്ന ചോദ്യമാണ് തിരുവനന്തപുരത്ത് ഉയരുന്നത്.
