യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വിമർശനം കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ചർച്ച നടന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നെന്നും സുധീരൻ കുറ്റപ്പെടുത്തി.
യുഡിഎഫുമായി ചർച്ചചെയ്ത് മദ്യനയം കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിനു മുൻപ് തന്നെ, പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച വേണമായിരുന്നു. ഒന്നാം തീയതി മദ്യവിരുദ്ധ സമിതിയുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതുണ്ടായില്ല. ബജറ്റ് കാരണം ചർച്ച നീണ്ടുപോയെങ്കിൽ ബജറ്റ് നിർദ്ദേശത്തിൽ വിഷയം ഒഴിവാക്കണമായിരുന്നു. കൃത്യമായ ഒരു തീരുമാനം നിയമസഭാ സമ്മേളനത്തിൽ പറയണമായിരുന്നു. ബജറ്റിന്റെ ഭാഗമായി ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ മദ്യം സംബന്ധിച്ച് നിർദ്ദേശം ഒഴിവാക്കി സമർപ്പിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ബജറ്റ് നിർദേശത്തിന് പിന്നാലെ സുധീരൻ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ട് ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതെങ്ങനെയെന്ന് ആയിരുന്നു വിമർശനം. ആദ്യ ബജറ്റിൽ തന്നെ യു.ഡി.എഫ് സർക്കാർ മദ്യത്തിന് നികുതിയിളവ് വരുത്തിയത് പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സുധീരൻ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലെന്നാണ് പ്രതിപക്ഷ ആരോപണം.
