വി മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവാകും.സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി,കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം.കോര്‍ കമ്മിറ്റിയില്‍ വി മുരളീധരന് ആണ് കൂടുതൽ പിന്തുണ ലഭിച്ചത്.സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്നായിരുന്നു ആദ്യം സൂചന. എന്നാല്‍ ഒരു വ്യക്തിക്ക് രണ്ട് പദവി നല്‍കാനാകില്ലെന്ന നിലപാടിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിഗണിച്ചില്ല.മെയ് 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗം മാരാര്‍ജി ഭവനില്‍ നടക്കും.
ഇന്നത്തെ യോഗത്തില്‍ ശോഭ സുരേന്ദ്രൻ , കെ സുരേന്ദ്രൻ എന്നിവർക്കെതിരെ വിമര്‍ശനം ഉയര്‍ന്നു . തിരഞ്ഞെടുപ്പ് അടുത്താല്‍ മാത്രം മണ്ഡലങ്ങളില്‍ സജീവമാകുന്നത് മതിയാകില്ലെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. മണ്ഡലം സ്ഥിരമായി ശ്രദ്ധിച്ച നേതാക്കളാണ് വിജയിച്ചതെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമാണെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.മണ്ഡലങ്ങള്‍ മാറിമാറി മത്സരിച്ചതും തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ട്. സഭക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ pc ജോർജ് , ഷോണ്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പരാമര്‍ശങ്ങള്‍ അനവസരത്തിലായിരുന്നുവെന്നാണ് നേതാക്കളുടെ നിലപാട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ന്നതായും യോഗം വിലയിരുത്തി. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങളില്‍ ഏകോപനക്കുറവുണ്ടായെന്നും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ ഏകപക്ഷീയമായിരുന്നുവെന്നുമാണ് ആരോപണം. ഔദ്യോഗിക പക്ഷത്തിനെതിരെ കെ സുരേന്ദ്രനും വി മുരളീധരനും വിമര്‍ശനം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.പാലക്കാടും തൃശൂരും വോട്ടുചോര്‍ച്ച ഉണ്ടായോയെന്ന് പരിശോധിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായതായാണ് വിവരം.
