വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുക്കും. 20 അംഗ മന്ത്രിസഭയുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വൈകീട്ട് അഞ്ചുമണിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. തുടർന്ന് ആറുമണിയോടെ ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ മന്ത്രിമാർ ആരൊക്കെയെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.
പത്ത് വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുന്ന ചടങ്ങ് കേവലമൊരു അധികാര കൈമാറ്റമല്ല, മറിച്ച് വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. 15000 പേരിലധികം ഉൾകൊള്ളുന്ന തരത്തിലാണ് സെൻട്രൽ സ്റ്റേഡിയം ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിലെ 3 ഗേറ്റുകൾ വഴി പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട് മെയിൻ ഗേറ്റ് വിഐപികൾക്കുവേണ്ടിയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ടവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കാൻ നിർദേശമുണ്ട്. സത്യപ്രതിജ്ഞയ്ക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന് കോൺഗ്രസ് പിന്തുണ നൽകിയ പശ്ചാത്തലത്തിൽ വിജയ് എത്തിയാൽ രാഷ്ട്രീയ പ്രാധാന്യമേറെയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും വി.ഡി. സതീശന്റെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് തലസ്ഥാനത്ത് എത്തും.ഒരുലക്ഷത്തിലധികം ആളുകളെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത് അതിനാൽ നഗരത്തിൽ പലയിടങ്ങളിലും LED സ്ക്രീനുകൾ സ്ഥാപിച്ച് സത്യപ്രതിജ്ഞ കാണാൻ അവസരം ഒരുക്കും
