സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി.സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 30ന് അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നവംബർ വരെ നീട്ടി.യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വകുപ്പുതലത്തിൽ വിഭജിച്ച് നൽകിയതായും സർക്കാർ കാലാവധി അവസാനിക്കും മുൻപ് മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നുമുതൽ നൂറുദിവസത്തെ അതിവേഗ കർമ്മപദ്ധതിയും ആരംഭിക്കും.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പത്മ പുരസ്കാര ശുപാർശകൾക്ക് ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷയെ നിയമിക്കും.
സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. “വടശ്ശേരി ദാമോദരമേനോൻ സതീശൻ” എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരായ വിമർശനങ്ങൾക്കും മറുപടി നൽകി. കെഎസ്ആർടിസി പെൻഷൻ മുടങ്ങിയ വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.
.
