നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തോടെയാണ് കോഴിക്കോട്ടെ ബിജെപിയിൽ വിഭാഗീയത രൂക്ഷമായത്. തെരഞ്ഞെടുപ്പിൽ വിമതസ്ഥാനാർഥി ഭീഷണി ഉയർത്തിയ രണ്ട് പേരടക്കം 9 പേർക്കെതിരെ ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഒരു വിഭാഗം പ്രവർത്തകരും പ്രാദേശിക നേതാക്കളും ഔദ്യോഗിക പക്ഷത്തിനെതിരെ തെരുവിൽ ഇറങ്ങിയത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണയുടെ കോലവും പ്രതിഷേധക്കാർ കത്തിച്ചു.
വടകര, നാദാപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ പ്രവർത്തകരുടെ വികാരം മാനിച്ചില്ല, ശരിയായ സമീപനമല്ല നേതൃത്വം സ്വീകരിക്കുന്നതെന്നും മറുവിഭാഗം ബിജെപിക്കാർ ഉന്നയിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ലെന്നുമാണ് വിമതർ വിശദീകരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര , നാദാപുരം മണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികളായി ബിജെപി നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.വ ടകരയിൽ ബിജെപി വിമതൻ്റെ പത്രിക തള്ളുകയും നാദാപുരത്തെ വിമത സ്ഥാനാർഥി പത്രിക പിൻവലിക്കുകയുമായിരുന്നു.
