ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന പൊലീസ് ആരംഭിച്ച പ്രത്യേക പരിശോധനാ നടപടിയായ “തൂഫാൻ ദ നാർക്കോ ഹണ്ട്” കോഴിക്കോട് ജില്ലയിൽ ശക്തമായി തുടരുന്നു. ആദ്യദിന പരിശോധനയിൽ ജില്ലയിൽ ആകെ 32 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ വിവിധ സബ് ഡിവിഷനുകളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് കേസുകൾ കണ്ടെത്തിയത്.ആദ്യദിന പരിശോധനയിൽ റൂറലിൽ 9 കേസുകളും സിറ്റി പൊലീസ് പരിധിയിൽ 23 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സിറ്റി മേഖലയിൽ ടൗൺ സബ് ഡിവിഷനിൽ 8 കേസുകളും മെഡിക്കൽ കോളജ് സബ് ഡിവിഷനിൽ 10 കേസുകളും ഫറോക്ക് സബ് ഡിവിഷനിൽ 5 കേസുകളും രജിസ്റ്റർ ചെയ്തു.
ലഹരിമരുന്ന് വിൽപനയും ഉപയോഗവും കൂടുതലായി കണ്ടെത്തിയ ‘ബ്ലാക്ക് സ്പോട്ടുകൾ’ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റൂറൽ ജില്ലയിൽ പേരാമ്പ്രയിൽ എംഡിഎംഎ ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും വടകര, നാദാപുരം, താമരശ്ശേരി സബ് ഡിവിഷനുകളിൽ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കണ്ടെത്തി. തൂഫാൻ ദ നാർക്കോ ഹണ്ട് പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ലോക്കൽ പൊലീസ് സ്റ്റേഷനിലും രണ്ട് പൊലീസുകാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. സബ് ഡിവിഷൻ ഡിവൈഎസ്പിമാർ, അസിസ്റ്റന്റ് കമ്മിഷണർമാർ, ഡാൻസാഫ്, കമ്മിഷണർ സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളാകുന്നുണ്ട്.പരിശോധനയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും. വിദ്യാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ പൊലീസ് പ്രത്യേക നിരീക്ഷണം തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. കമ്മിഷണർമാരും ഡിവൈഎസ്പിമാരും നേരിട്ട് നേതൃത്വം നൽകും.
