മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ വർഷത്തെ പൂരം, വീണ്ടെടുപ്പിന്റെ അനുഭവമായി മാറി.
15 മിനിറ്റ് മാത്രം നീണ്ടുനിന്ന കുടമാറ്റത്തിൽ പാറമേക്കാവും തിരുവമ്പാടിയും നിറച്ചത് വർണ്ണക്കാഴ്ചകൾ. നാളെ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂർ നീണ്ടുനിന്ന പൂരത്തിന് സമാപനമാകും.
മേളം മുറുകിയപ്പോൾ ആഘോഷവേദിയിൽ മനസ്സിന്റെ പിരിമുറുക്കങ്ങൾ അയഞ്ഞു. സങ്കടങ്ങളുടെ നിഴലുകൾ വർണ്ണ കുടകളുടെ ആകാശക്കാഴ്ചയിൽ മാഞ്ഞു.
ആഘോഷങ്ങൾ നിയന്ത്രിച്ചിരുന്നെങ്കിലും ആചാരങ്ങൾക്ക് മാറ്റമില്ലാതെ മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തെല്ലും പ്രൗഡി ചോരാതെ അരങ്ങേറി.
തെക്കോട്ട് ഇറക്കത്തിൽ പുരാവേശം അലതല്ലി, നിശ്ചയിച്ച സമയത്തിനുമുമ്പേ കുടമാറ്റം ആവേശത്തോടെ മുന്നേറി. ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ഭഗവതിമാരും ശ്രീരാമനും കുടമാറ്റത്തിൽ ഇടംപിടിച്ച് ദൃശ്യവിസ്മയം തീർത്തു.
നാളെ പകൽപൂരത്തിന് പിന്നാലെ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശ്ശൂർ പൂരം സമാപിക്കും.
വർണ്ണ വിസ്മയം തീർത്ത് തൃശ്ശൂർ പൂരം,പൂരാവേശത്തിൽ നാടും നഗരവും
