ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിലാണ് ക്യാൻസർ രോഗികൾക്ക് നൽകുന്ന വേദന സംഹാരി മരുന്നുകൾ യുവാക്കൾ ലഹരിക്കുപയോഗിക്കുന്നതായി കണ്ടെത്തിയത്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നിവരാണ് പ്രതികൾ.കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള ടാപെന്റാഡോൾ 100 മില്ലിഗ്രാം’ എന്ന ഗുളികകളാണ് ഇവർ ലഹരിക്കായി ഉപയോഗിച്ചിരുന്നത്. വേദനസംഹാരി ഗുളികകൾ സോഡിയം ക്ലോറൈഡ് ലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തി വെച്ചാണ് ലഹരി കണ്ടെത്തുന്നത്.പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിയിൽ കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് പുകച്ച് വലിക്കുന്ന പ്രത്യേക രീതിയും ഇവർ ഉപയോഗിച്ചിരുന്നു. വേദനസംഹാരി കുത്തിവെച്ച ശേഷം ഈ രീതിയിൽ കഞ്ചാവ് ഉപയോഗിച്ചാൽ രണ്ടു ദിവസത്തോളം കടുത്ത ലഹരി ലഭിക്കുമെന്നാണ് യുവാക്കൾ പോലീസിനോട് സമ്മതിച്ചത്
കട്ടപ്പനയിലെ ക്യാപ്സ്യൂൾ എന്ന മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് ഇവർ ഈ ഗുളിക വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങുവാൻ ഇവരെ പറഞ്ഞയച്ചതെന്നും പോലീസിനോട് സമ്മതിച്ചു. ഇതോടെ ദിവാകറിനായും ഗുളികകൾ കുറിപ്പടിയില്ലാതെ നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു.. മേഖലയിൽ കൂടുതൽ യുവാക്കൾ ഈ മാരക ലഹരി ഉപയോഗ ശൃംഖലയുടെ ഭാഗമായിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്‌പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.ജെസ്മിനെ സമീപത്തു നിന്നും കഞ്ചാവ് ബീഡി വലിച്ചതിനാണ് പിടികൂടിയതെങ്കിലും ഇയാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം
