തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. വെള്ളനാട്, കിളിമാനൂർ, വിളപ്പിൽശാല എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ വെള്ളനാട്ടിൽ പ്രഭാതസവാരിക്കിറങ്ങിയ ബന്ധുക്കളായ രണ്ട് വയോധികരെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളനാട് സ്വദേശി ഗീത മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു. ബന്ധു സുധ ചികിത്സയിൽ തുടരുന്നു. ബൈക്ക് ഓടിച്ചിരുന്ന നിതിൻ കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നുവെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
അതേസമയം ഇന്നലെയാണ് കിളിമാനൂരിൽ മിനിവാൻ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നഗരൂർ സ്വദേശി ബാബുക്കുട്ടൻ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
ഇതിനിടെ, വിളപ്പിൽശാലയിൽ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അന്തിയൂർ സ്വദേശി സൂര്യ, സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സൂര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സൂര്യയോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
