കോഴിക്കോട് പന്തീരാങ്കാവിൽ നിർമാണം നടക്കുന്ന വീടുകളിൽ മോഷണം നടത്തുന്ന സംഘം പിടിയിൽ. പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാഫി, പന്തീരാങ്കാവ് സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. വയറിംഗ് സാമഗ്രികളും ഇലക്ട്രിക് മോട്ടോറുകളും മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽക്കുന്നതാണ് ഇവരുടെ രീതി.
പന്തീരാങ്കാവിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിട്ട് ആഴ്ചകളായി. നിർമാണം നടക്കുന്ന വീടുകളിലാണ് കള്ളൻമാരുടെ നോട്ടം. കൊണ്ടുപോകുന്നതാകട്ടെ തീ വിലയുള്ള വയറിംഗ് സാമഗ്രികളും. പരാതി പെരുകിയപ്പോൾ പൊലീസ് തുനിഞ്ഞിറങ്ങി. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ആക്രിക്കടകളിൽ കയറിയിറങ്ങി. വയറിംഗ് സാധനങ്ങൾ വിൽക്കാൻ കൊണ്ടുവരുന്നവരുടെ വിവരങ്ങളെടുത്തു. ഇവരുടെ വാഹനങ്ങൾ നിരീക്ഷിച്ച് പ്രതികളിലേക്ക് നീങ്ങി. ഒടുവിൽ പെരുമണ്ണ കട്ടക്കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാഫി,പന്തീരാങ്കാവ് ഒഴുകിൽ വീട്ടിൽ രാഹുൽ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലഹരിമരുന്ന് വാങ്ങാനായിരുന്നു പ്രതികളുടെ മോഷണങ്ങളെല്ലാം.
വയറിംഗ് സാമഗ്രികൾക്ക് പുറമേ കിണറുകളിൽസ്ഥാപിച്ച മോട്ടോറുകളും പ്രതികൾ മോഷ്ടിച്ചിട്ടുണ്ട്. പന്തീരാങ്കാവിന് പുറത്തും പ്രതികൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
