എറണാകുളം ജില്ലയിലെ ജലസേചന പദ്ധതികളുടെ പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. പെരുമ്പാവൂരും കോലഞ്ചേരിയിലുമായി ഒരാഴ്ചയ്ക്കിടെ രണ്ട് പമ്പ് ഹൗസുകളിൽ നിന്ന് മുക്കാൽ ലക്ഷത്തിലേറെ രൂപ വിലവരുന്ന ചെമ്പ് കേബിളുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. മോഷണത്തെ തുടർന്ന് പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണവും ജലസേചനവും തടസ്സപ്പെട്ടു.
ആദ്യം പെരുമ്പാവൂർ നഗരസഭയിലെ ആറ് വാർഡുകളിലേക്ക് വെള്ളം എത്തിക്കുന്ന വല്ലം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലാണ് മോഷണം നടന്നത്. മോട്ടോറുമായി ബന്ധിപ്പിച്ചിരുന്ന ഏകദേശം 36,000 രൂപ വിലവരുന്ന ചെമ്പ് കേബിളുകളാണ് മോഷ്ടാക്കൾ മുറിച്ചുകൊണ്ടുപോയത്.ഇതിന് പിന്നാലെ കോലഞ്ചേരി കറുകപ്പിള്ളി മൈനർ ഇറിഗേഷൻ പമ്പ് ഹൗസിലും സമാന രീതിയിൽ മോഷണം നടന്നു. മൂവാറ്റുപുഴയാറിൽ നിന്ന് ജലസേചനം നടത്തുന്ന മോട്ടോറുകളുടെ കേബിളുകളും മറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന് കവർന്നു. മഴക്കാലമായതിനാൽ മോട്ടോറുകൾ സുരക്ഷിതമായി മുകളിലത്തെ നിലയിലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും അവയുടെ കേബിളുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.
രണ്ടിടത്തെയും മോഷണത്തിന് പിന്നിൽ ഒരേ സംഘമാണെന്നാണ് സംശയം. ചെമ്പിന് സ്ക്രാപ്പ് വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതാണ് ഇത്തരം മോഷണങ്ങൾ വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള പമ്പ് ഹൗസുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നതെന്ന് നാട്ടുകാർ പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് മോഷണം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുതിയ കേബിളുകൾ സ്ഥാപിച്ച് ജലസേചനവും കുടിവെള്ള വിതരണവും പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും, അവയും വീണ്ടും മോഷണം പോകുമോയെന്ന ആശങ്ക നിലനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
