വന്യജീവി ട്രോഫികളുടെ വെളിപ്പെടുത്തലിൽ നടൻ മോഹൻലാലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ആനക്കൊമ്പ് കേസിലെ പരാതിക്കാരൻ പൗലോസ് എ.എ. രംഗത്ത്. മോഹൻലാൽ സമർപ്പിച്ച വന്യജീവി ട്രോഫികളുടെ വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും, പുതുതായി വെളിപ്പെടുത്തിയ ആനക്കൊമ്പുകളുടെ ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈവശമുള്ള വന്യജീവി ട്രോഫികൾക്ക് നിയമപരിരക്ഷയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ട് മോഹൻലാൽ സമർപ്പിച്ച അപേക്ഷയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 2011-ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മോഹൻലാലിന്റെ കൈവശം നാല് ആനക്കൊമ്പുകളാണ് കണ്ടെത്തിയിരുന്നത്. എന്നാൽ, ഈ വർഷം മാർച്ചിൽ വനംവകുപ്പിന് നൽകിയ അപേക്ഷയിൽ പത്ത് ആനക്കൊമ്പുകളുടെ വിവരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെയാണ് പുതുതായി മൂന്ന് ജോഡി ആനക്കൊമ്പുകൾ എവിടെ നിന്ന് ലഭിച്ചു, ആരാണ് കൈമാറിയത്, എപ്പോഴാണ് കൈവശമായത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. നിലവിൽ നിയമനടപടികൾ തുടരുന്ന ആനക്കൊമ്പുകൾക്ക് എങ്ങനെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമെന്ന ചോദ്യവും പരാതിക്കാരൻ ഉയർത്തുന്നു.
അപേക്ഷ നൽകാൻ പോലും മോഹൻലാൽ നിയമപരമായി അർഹനല്ലെന്നാണ് പൗലോസ് എ.എ.യുടെ ആരോപണം. മോഹൻലാലിനെ അനുകൂലിക്കാൻ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.മുമ്പ് മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകൾക്ക് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2015-ലും 2016-ലും സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, നടപടിക്രമങ്ങളിലെ നിയമപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് ആ സർട്ടിഫിക്കറ്റ് റദ്ദാക്കുകയായിരുന്നു.
ഇതിനിടെയാണ് വന്യജീവി ട്രോഫികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്. അധികമായി വെളിപ്പെടുത്തിയ ആനക്കൊമ്പുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും രംഗത്തെത്തിയതോടെ വിഷയം വീണ്ടും നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
