നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. പൾസർ സുനി കൊടുംകുറ്റവാളിയാണെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയെ അറിയിച്ചു.
ഗൂഢാലോചനക്കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട സാഹചര്യത്തിൽ പ്രോസിക്യൂഷന്റെ ആരോപണത്തിന്റെ ഒരു ഭാഗം നിലനിൽക്കുന്നില്ലെന്നും അപ്പീലിൽ അന്തിമതീരുമാനം വരുന്നതുവരെ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നുമാണ് പൾസർ സുനിയുടെ വാദം.
എന്നാൽ ശിക്ഷ മരവിപ്പിക്കാവുന്ന തരത്തിലുള്ള കേസല്ല ഇതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസിലെ നിർണായക തെളിവായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുമ്പ് ജാമ്യത്തിലിറങ്ങിയപ്പോഴെല്ലാം പ്രതി മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന സ്ഥിരം കുറ്റവാളിയാണെന്നും ശിക്ഷ മരവിപ്പിക്കുന്നതിന് പകരം വർധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം, അപ്പീലിൽ ഉടൻ അന്തിമവിധി ഉണ്ടാകാൻ സാധ്യതയില്ലെന്നും, ഇതിനകം എട്ടുവർഷത്തിലേറെ തടവ് അനുഭവിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു.അതിജീവിതയുടെ ഭാഗത്തുനിന്നും ശക്തമായ എതിർപ്പാണ് കോടതിയിൽ ഉയർന്നത്. അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും, ആക്രമണം നടത്തുക മാത്രമല്ല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവം അതീവ ഗുരുതരമാണെന്നും അതിജീവിതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.പൾസർ സുനിക്ക് പുറമെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂന്നാം പ്രതി ബി. മണികണ്ഠന്റെയും നാലാം പ്രതി വി.പി. വിജീഷിന്റെയും ഹർജികളും പിന്നീട് പരിഗണിക്കും. വാദം പൂർത്തിയായതോടെ ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജികൾ ഇടക്കാല ഉത്തരവിനായി മാറ്റി.
