നടിയെ ആക്രമിച്ച കേസിലെ അതിജീവിത വീണ്ടും ഹൈക്കോടതിയിൽ. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. മൂന്ന് തവണ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി പല തവണ പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ഹർജിയിലെ പ്രധാന ആവശ്യം. സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണം. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ അതിജീവിത ആവശ്യപ്പെടുന്നു.
മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നീതി ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയ അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്, കേസ് നടത്താൻ പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരുന്നു.
