പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഇന്റലിജൻസ് ഐജി ശ്യാം സുന്ദർ ചുമതല ഏറ്റെടുക്കാൻ ഹാജരായില്ലെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ അന്നത്തെ ഇന്റലിജൻസ് എഡിജിപി പി. വിജയൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി കൊച്ചിയിലെത്തിയ ദിവസമാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ഇന്റലിജൻസ് ഐജി ശ്യാം സുന്ദർ, ആ ചുമതല തനിക്കല്ലെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടിക്ക് ഹാജരായില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. വീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിശദീകരണം തേടിയെങ്കിലും ഉദ്യോഗസ്ഥൻ തന്റെ നിലപാട് ആവർത്തിച്ചതായാണ് വിവരം. തുടർന്നാണ് വകുപ്പുതല നടപടിക്കായി റിപ്പോർട്ട് സമർപ്പിച്ചത്.
പ്രധാനമന്ത്രിയുടെ സുരക്ഷ എസ്.പി.ജി.യും സംസ്ഥാന പോലീസും ചേർന്നാണ് ഏകോപിപ്പിക്കുന്നത്. എസ്.പി.ജി പ്രധാനമന്ത്രിയുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുമ്പോൾ, റോഡ് സുരക്ഷ, റൂട്ട് ക്ലിയറൻസ്, ക്രമസമാധാന പാലനം തുടങ്ങിയ ചുമതലകൾ സംസ്ഥാന പോലീസിനാണ്.ഇന്റലിജൻസ് ഐജി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നത് പ്രതിഷേധങ്ങളോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന പോലീസിനും സർക്കാരിനും വലിയ തിരിച്ചടിയാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾ മുൻപും വലിയ വിവാദമായിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂർ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
