നവകേരള സദസുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസിനെ ഉൾപ്പെടെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഫയലുകൾ വിളിച്ചുവരുത്തി എസ്ഐടി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഫയലുകളാണ് എസ്ഐടി സംഘം വിളിച്ചുവരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ നാളെ ആലപ്പുഴയിൽ യോഗം ചേരും എന്നും എസ്ഐടി തലവൻ ഷൗക്കത്തലി ബിഗ് ടിവിയോട് പറഞ്ഞു. കേസിലെ മുഖ്യസാക്ഷിയായ ജയ്ഹിന്ദ് ടിവി ക്യാമറാമാന് കോടതിയിൽ ഹാജരാകരുതെന്ന് ഭീഷണി ഉണ്ടായതായി ക്യാമറമാൻ ബിഗ് ടിവിയോട് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ച ഫോണുകളുടെ വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ നിർദേശം നൽകും. ആവശ്യമെങ്കിൽ എംഎൽഎയുടെ അടക്കം മൊഴി വീണ്ടും രേഖപ്പെടുത്തും. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കേസന്വേഷണം പുതിയ സംഘം ഏറ്റെടുത്തതിന് പിന്നാലെ കേസിലെ മുഖ്യസാക്ഷിക്കും ഭീഷണിയുമെത്തി. ജയ്ഹിന്ദ് ടിവി ക്യാമറമാൻ ജോജിക്കാണ് കേസിൽ സാക്ഷി പറയരുതെന്ന ഭീഷണി സന്ദേശം എത്തിയത്. ഫോണിലൂടെ ആയിരുന്നു ഭീഷണി.
കേസന്വേഷണം തീരുന്നതുവരെ ആലപ്പുഴയിൽ ക്യാംപ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തീകരിച്ച് സർക്കാരിൽ റിപ്പോർട്ട് നൽകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
