ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുമായി പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. മണ്ണിനടിയിലെ പൈപ്പ് ലൈൻ പൊട്ടിയ വിവരം അറിഞ്ഞിട്ടും ദേശീയപാത അധികൃതർ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സമാന സാഹചര്യം ദേശീയപാതയിലെ മറ്റ് അഞ്ച് സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നതുവരെ അവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഗർത്തം രൂപപ്പെട്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ വീണ്ടും പരിശോധന നടത്തും. പ്രാഥമിക റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും. വിശദമായ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.സംഭവസ്ഥലം പരിശോധിച്ച വാട്ടർ അതോറിറ്റി എൻജിനീയർമാരും ദേശീയപാത അധികൃതർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഭൂമിക്കടിയിലെ പൈപ്പ് പൊട്ടിയ വിവരം 35 ദിവസം മുമ്പ് അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ കണ്ടെത്തൽ.
പൈപ്പ് പൊട്ടിയതിന് പിന്നാലെ മൂന്ന് മാസത്തോളം മണ്ണ് ക്രമേണ ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാകുമെന്നും, ഇത് പരിഹരിക്കാതെ വിട്ടതാണ് ഒടുവിൽ റോഡിനടിയിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി ഗർത്തം രൂപപ്പെടാൻ കാരണമായതെന്നും പൊതുമരാമത്ത് വകുപ്പും വിലയിരുത്തുന്നു.മറ്റ് വകുപ്പുകൾ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും ദേശീയപാത അധികൃതർ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും, ഇത്തരം സമീപനം ജനങ്ങളുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലെ മറ്റ് അപകടസാധ്യതയുള്ള മേഖലകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
