സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. നഷ്ടം താങ്ങാനാകാതെ എറണാകുളം ജില്ലയിൽ മാത്രം നൂറിലേറെ സ്വകാര്യ ബസുകൾ സർവീസ് താൽക്കാലികമായി നിർത്തിയതായും, 500-ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടമായതായും ബസ് ഉടമകൾ പറയുന്നു.
മുമ്പ് ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ദിവസം 10,000 മുതൽ 20,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 500 മുതൽ 1,000 രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്നാണ് ബസുടമകളുടെ ആരോപണം. എല്ലാ ചെലവുകളും കഴിഞ്ഞ് 2,000 രൂപ പോലും മിച്ചം വയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറയുന്നു.ഇന്ധനവില, ജീവനക്കാരുടെ ശമ്പളം, വാഹന പരിപാലനച്ചെലവ് എന്നിവയും ഉയർന്നതോടെ നഷ്ടം സഹിച്ച് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്ന് സ്വകാര്യ ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ജില്ലയിൽ സർവീസ് നടത്തിയിരുന്ന 600-ലേറെ സ്വകാര്യ ബസുകളിൽ നൂറിലധികം ബസുകൾ ഇതിനകം സർവീസ് നിർത്തിയെന്നാണ് അവരുടെ കണക്ക്.
സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നതോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പുറമെ വർക്ക്‌ഷോപ്പുകൾ, സ്പെയർ പാർട്സ് വ്യാപാരികൾ, മറ്റ് അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ബസ് ഉടമകൾ പറയുന്നു.അതേസമയം, ഈ കണക്കുകളും ആരോപണങ്ങളും സ്വകാര്യ ബസ് ഉടമകളുടെതാണ്. പദ്ധതിയുടെ ആഘാതത്തെക്കുറിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
