ആലപ്പുഴയിൽ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ പ്രഖ്യാപിച്ച സുരക്ഷാ ഓഡിറ്റുകൾ പലതും പൂർത്തിയാകാതിരിക്കെയാണ് പുതിയ ഉത്തരവ്.
ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത് ഫൈബർ പൈപ്പുകൾ സ്ഥാപിച്ചതിനെ തുടർന്ന് പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെടുകയായിരുന്നു.ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ നിർദേശം കരാറുകാരൻ പാലിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ മജിസ്റ്റീരിയൽ സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകിയത്.
കേരളത്തിൽ 387 സ്ഥലങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആറുമാസം പിന്നിട്ടിട്ടും നടപടികൾ പൂർത്തിയായിട്ടില്ല. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിന്റെയും അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തിന്റെയും പിന്നാലെയായിരുന്നു വ്യാപക സുരക്ഷാ ഓഡിറ്റുകൾ പ്രഖ്യാപിച്ചത്.
