ചേർത്തല മായിത്തറ–പതിനൊന്നാം മൈൽ ഭാഗത്ത് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ, റോഡ് പൂർണമായി പൊളിച്ച് പുനർനിർമിക്കില്ലെന്ന നിലപാടുമായി കരാർ കമ്പനിയായ കെ.സി.സി. ഗർത്തം രൂപപ്പെട്ട ഭാഗത്ത് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയെന്നും, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ തീരുമാനിക്കൂവെന്നുമാണ് കമ്പനിയുടെ വിശദീകരണം.
ഗർത്തം രൂപപ്പെട്ട പ്രദേശം പൂർണമായും പൊളിച്ച് പുനർനിർമിക്കണമെന്നാണ് ദേശീയപാത അതോറിറ്റി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ റോഡ് പൊളിക്കാതെ തന്നെ അടിത്തട്ടിൽ സുരക്ഷാ വീഴ്ചകളുണ്ടോയെന്ന് ജിപിആർ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് കെ.സി.സി അവകാശപ്പെടുന്നത്. പരിശോധനാഫലം ലഭിച്ച ശേഷമേ റോഡ് പൊളിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കൂവെന്നും കമ്പനി അറിയിച്ചു.ഇത് ദേശീയപാത അതോറിറ്റി സ്ഥലത്തെത്തി നടത്തിയ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരിച്ച മന്ത്രി എ.പി. അനിൽകുമാർ, നിർമാണത്തിലെ വീഴ്ചകൾ യുഡിഎഫ് കാലം മുതലേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മുൻ സർക്കാരിന്റെ സമീപനം നിഷേധാത്മകമായിരുന്നുവെന്നും പറഞ്ഞു.ദേശീയപാത നിർമാണത്തിലെ വീഴ്ചകളും തുടർനടപടികളും ചർച്ച ചെയ്യാൻ ഇന്ന് കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. ഇതിനിടെയാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശമുണ്ടായിട്ടും റോഡ് പൂർണമായി പുനർനിർമിക്കാൻ കരാർ കമ്പനി തയ്യാറാകുന്നില്ലെന്ന വിവരം പുറത്തുവരുന്നത്.
