കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദിച്ച കേസിൽ ലഹരിക്കടത്ത് സംഘങ്ങളുടെ ബന്ധം പൊലീസ് അന്വേഷിക്കുന്നു. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നേരത്തെയും ലഹരി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദിനെയാണ് ബെംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ വാടക വീട്ടിൽ പൂട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ ഷിഹാബ്, അശ്വിൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ലഹരി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള സൽമാനും ആക്കോയക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എംഡിഎംഎ നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. സാജിദിന്റെ സുഹൃത്തായ വിമൽ പണം കൈപ്പറ്റിയതായാണ് പിടിയിലായ പ്രതികളുടെ മൊഴി.
കഴിഞ്ഞ നാലാം തീയതി കൊടുവള്ളി സ്വദേശികളായ ഷിഹാബ്, സൽമാൻ, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് സാജിദിനെ തട്ടിക്കൊണ്ടുപോയത്. പണമോ എംഡിഎംഎയോ തിരികെ ലഭിക്കുന്നതുവരെ സാജിദിനെ വിട്ടയക്കില്ലെന്ന് പ്രതികൾ വിമലിനെ ഫോണിലൂടെ അറിയിച്ചതായും പൊലീസ് പറയുന്നു. അഞ്ചാം തീയതി പുലർച്ചെയോടെ സാജിദിനെ താമരശ്ശേരി മുടൂരിലെ വാടക വീട്ടിലെത്തിച്ച് മുകളിലെ നിലയിലെ മുറിയിൽ പൂട്ടിയിട്ടു. ഭക്ഷണം നൽകാതെ ക്രൂരമായി മർദിച്ചതായും സാജിദ് പൊലീസിന് മൊഴി നൽകി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് സാജിദിനെ മോചിപ്പിച്ചത്.
