എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്തത കേസിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് ആലപ്പുഴ പോലീസ് നോട്ടീസ് നൽകി. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശന്റെയും കെ.എൽ. അശോകന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭദ്രാനന്ദ നൽകിയ പരാതിയിലാണ് നടപടി.
എസ്.എൻ.ഡി.പി യോഗത്തിന്റെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളുടെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു കെ.കെ. മഹേശന്റെ ആത്മഹത്യ. കേസന്വേഷണത്തിൽ പൊലീസ് മനഃപൂർവമായ വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭദ്രാനന്ദ പരാതി നൽകിയത്.
ഈ മാസം എട്ടിന് ആലപ്പുഴ എസ്.പി ഓഫീസിൽ നേരിട്ട് ഹാജരായി മൊഴി നൽകുകയും കൈവശമുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യണമെന്നാണ് നോട്ടീസിലെ നിർദേശം.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറുമെന്നും, അന്വേഷണം കൃത്യമായി നടന്നാൽ കെ.എൽ. അശോകന്റെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും ഭദ്രാനന്ദ പറഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന് പുറമെ, കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും ഇടപെടൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
