മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാൻ പിണറായി വിജയൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തലുമായി മൂന്നാർ ദൗത്യസംഘ തലവൻ കെ സുരേഷ് കുമാർ. പാർട്ടിക്കകത്ത് വി എസ് അച്യുതാനന്ദൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള തുറന്നെഴുത്തിലാണ് ആരോപണം. ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. ഔദ്യോഗിക ഫയലുകൾ ചോർത്താൻ പാർട്ടി എകെജി സെന്ററിൽ നിന്ന് മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ അട്ടിമറിച്ചു എന്നിങ്ങനെ കേരള രാഷ്ട്രീയത്തിൽ പൊള്ളലേൽപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കെ സുരേഷ് കുമാറിന്റെ പുസ്തകത്തിലുള്ളത്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ കാലത്ത് നടന്ന രാഷ്ട്രീയ നീക്കങ്ങളെയും സിപിഐഎം ഇടപെടലുകളെയും സുരേഷ് കുമാർ തുറന്നുപറയുന്നുണ്ട്. പ്രധാന ആരോപണം അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനെതിരെയാണ്. വി എസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാൻ പിണറായി വിജയൻ ശ്രമിച്ചു. ജയസാധ്യതയില്ലാത്ത 13 മണ്ഡലങ്ങളിൽ തോൽക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർഥികളെ പിണറായി നിർത്തി എന്നും ആരോപണമുണ്ട്. മാത്രമല്ല ഔദ്യോഗിക ഫയലുകൾ ചോർത്താൻ എകെജി സെൻ്റർ പ്രവർത്തിച്ചു എന്ന ഗുരുതര ആക്ഷേപവും ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലുണ്ട്. പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി കെ എൻ ബാലഗോപാൽ, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ ചന്ദ്രശേഖരപ്പണിക്കർ എന്നിവരെ അതിനായി ഉപയോഗിച്ചു എന്നും കെ സുരേഷ് കുമാർ തുറന്നെഴുതുന്നു.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യം അട്ടിമറിക്കാൻ ഉദ്യോഗസ്ഥതലത്തിലും പാർട്ടിതലത്തിലും രഹസ്യ നീക്കങ്ങൾ നടന്നു എന്നും പുസ്തകത്തിലുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയും മുൻ തെരഞ്ഞെടുപ്പ് ഓഫീസറുമായ രത്തൻ യു ഖേൽക്കറെപ്പറ്റിയും പുസ്തകത്തിൽ ആരോപണം ഉണ്ട്. മൂന്നാർ ഒഴിപ്പിക്കൽ പ്രക്രിയയെ ജനവിരുദ്ധമാക്കി മാറ്റി അട്ടിമറിക്കാൻ നീക്കം നടത്തി പൊളിക്കുന്നത് സിപിഐ ഓഫീസാണ് എന്നത് മറച്ചുവച്ചു എന്നും ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ ആക്ഷേപമുണ്ട്.
എം എം മണിയുടെ സഹോദരൻ ലംബോധരനെതിരെയും പുസ്തകത്തിൽ ആരോപണമുണ്ട്. എം എം മണിയുടെ സഹോദരൻ്റെ സാമ്പത്തിക വളർച്ചയിൽ അന്വേഷണം വേണമെന്ന് സുരേഷ് കുമാർ പറയുന്നു. പിണറായി വിജയൻ ഭരിച്ച 10 വർഷത്തിൽ ലംബോധരൻ ഇടുക്കിയിലെ ഏറ്റവും ആസ്തിയുള്ള സഖാവായി മാറി. ദരിദ്രനിൽ നിന്നും അതിവേഗം കോടീശ്വരനായത് എങ്ങനെ എന്നും കെ സുരേഷ് കുമാർ പുസ്തകത്തിൽ ചോദിച്ചുവെക്കുന്നു. എന്തായാലും കെ സുരേഷ് കുമാറിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കുമെന്നതിൽ സന്ദേഹമില്ല.
