ആർഎസ്‌പി നേതാവും എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഉണ്ടായ കാലതാമസത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കോൺഗ്രസിനുള്ളിലെ നീണ്ടുനിൽക്കുന്ന ചർച്ചകൾ യുഡിഎഫ് വോട്ടർമാരിൽ നിരാശ സൃഷ്ടിച്ചുവെന്നും നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം മുന്നണിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ.എം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യേണ്ട സമയത്ത് യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും വിജയത്തിന്റെ തിളക്കം കെടുത്തിയെന്ന് പ്രേമചന്ദ്രൻ വിമർശിച്ചു. ഇത്തരം സാഹചര്യം മുന്നണിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി വിഷയത്തിൽ ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കിയത് കോൺഗ്രസ് ഹൈക്കമാൻ്റിന്റെ ആവശ്യപ്രകാരമാണെന്നും, “അരുതാത്തത് ചെയ്തു” എന്ന തരത്തിലുള്ള എം.എം ഹസന്റെ പ്രതികരണം നിർഭാഗ്യകരമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.അതേസമയം, ഹൈക്കമാൻ്റ് പ്രഖ്യാപിക്കുന്ന ഏത് നേതാവിനെയും ആർഎസ്‌പി അംഗീകരിക്കുമെന്നും, ഘടകകക്ഷികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
