തിരുവനന്തപുരം നരുവാമൂടിൽ 17-കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളും പൊലീസിന്റെ പിടിയിലായി. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്. മുടവൂർപ്പാറ സ്വദേശിയായ പ്രിയദർശനെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുന്നമൂട് സ്വദേശികളായ അജിത്, കാർത്തിക്, ആരോമൽ എന്നിവരെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.പ്രതികൾ എല്ലാവരും 18, 19 വയസ്സുള്ളവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഒന്നര വർഷം മുൻപ് ടർഫിൽ ഉണ്ടായ തർക്കമാണ് ശിവസൂര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ശിവസൂര്യ കൊല്ലപ്പെട്ടത്.നരുവാമൂട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ അടുത്ത് മദ്യപിച്ചെത്തിയ പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ ശിവസൂര്യയെ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഗ്ലാസ് ഷീറ്റിലേക്ക് ബലമായി തള്ളിയിട്ടു.ചില്ല് പൊട്ടി ശിവസൂര്യയുടെ വയറിലേയ്ക്ക് ആഴത്തിലേയ്ക്ക് തറച്ചുകയറി രക്തം വാർന്നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.ബൈക്കിലിരുത്തി കൊണ്ടുപോയത് സ്ഥിതി കൂടുതൽ വഷളാക്കിയെന്ന് പൊലീസ് പറഞ്ഞു. ടാറിൽ ഉരഞ്ഞ് ശിവസുര്യയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ടായതായി പൊലിസ് പറഞ്ഞു.
