പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ ഒഴിവാക്കി റെയിൽവേ. പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷന്റെ ഭാഗമാക്കിയാണ് ഉത്തരവിറക്കിയത്. ഒക്ടോബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.കാസർഗോഡ് അതിർത്തിയിലെ ഉള്ളാൾ മുതലുള്ള പ്രദേശങ്ങൾ ഇനി മൈസൂരു ഡിവിഷന്റെ കീഴിലാകും. സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മംഗളൂരു ജങ്ഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നതോടെ ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ഇത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ റെയിൽവേ വികസനത്തിനും പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.റെയിൽവേയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. എംപിമാരും രംഗത്തെത്തി. കേരളത്തിലെ റെയിൽവേ വികസനത്തെയും യാത്രാസൗകര്യങ്ങളെയും തകർക്കുന്ന തീരുമാനമാണിതെന്ന് എംപി കെ. രാധാകൃഷ്ണൻ ആരോപിച്ചു.
