തടി ഇടപാടുമായി ബന്ധപ്പെട്ട അമ്പലമേട് വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. കേസ് പരിഗണിക്കാനുള്ള ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി ചോദ്യംചെയ്ത് പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. ഇതോടെ കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ തന്നെ തുടരും.
കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ വാദം തള്ളിയ കോടതി, ഒന്നാം പ്രതി നേരിട്ട് ഹാജരാകണമെന്നും മറ്റ് പ്രതികൾക്ക് ഓൺലൈനായി ഹാജരാകാമെന്നും വ്യക്തമാക്കി.വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ മരം ലൈസൻസുള്ളതാണെന്ന് വിശ്വസിപ്പിച്ച് എറണാകുളം കരിമുഗൾ സ്വദേശിക്ക് വിറ്റുവെന്നാണ് കേസ്.
