കൊച്ചി മെട്രോയെ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിൽ വിവാദം. ‘കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റാനുള്ള കെഎംആർഎൽ ശുപാർശ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. സർക്കാരുമായി ആലോചിക്കാതെയാണ് കെഎംആർഎൽ വാർത്താക്കുറിപ്പ് ഇറക്കിയതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് പേരുമാറ്റത്തിന് സർക്കാരിലേക്ക് ശുപാർശ നൽകിയത്. കൊച്ചിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് പേരുമാറ്റമെന്നായിരുന്നു കെഎംആർഎല്ലിന്റെ വിശദീകരണം.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് പുറമെ കൊച്ചി വാട്ടർ മെട്രോ ഉൾപ്പെടെയുള്ള നഗരഗതാഗത പദ്ധതികൾ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ‘കൊച്ചി’ എന്ന പേര് മതിയാകില്ലെന്നാണ് കെഎംആർഎൽ വിലയിരുത്തൽ. നാഗ്പൂർ മെട്രോ മഹാരാഷ്ട്ര മെട്രോയായതും അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോയായതും ലഖ്നൗ മെട്രോ ഉത്തർപ്രദേശ് മെട്രോയായതും കെഎംആർഎൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പേരുമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരുമായി യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ പരിഗണനയിൽ ഇത്തരമൊരു ആലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎംആർഎല്ലിന്റെ ശുപാർശയും സർക്കാരിന്റെ നിലപാടും തമ്മിലുള്ള ഭിന്നതയാണ് പേരുമാറ്റ വിവാദത്തിന് വഴിവെച്ചത്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പേരുമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് കടക്കാനാകില്ല. കെഎംആർഎൽ നീക്കത്തിനെതിരെ ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
