ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തട്ടിയതില്‍ ആറ് കോടി രൂപ കത്തിച്ചെന്നാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. നോട്ടുനിരോധനത്തെ തുടര്‍ന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കത്തിച്ചത്.പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോങ്ങുമൂട്ടിലെ സംഗീത്തിന്റെ വീട്ടിൽ വിജിലൻസും ഫോറൻസിക് സംഘവും പരിശോധന നടത്തി. 2017 ൽ ആറ് കോടി രൂപ
ഇൻസിലേറ്ററിൽ ഇട്ട് കത്തിച്ചെന്നാണ് സംഗീത് വിജിലൻസിന് നൽകിയ മൊഴി.
ലോട്ടറി തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം സംഗീതിൻ്റെ അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽ കുമാറിൻ്റെ അക്കൗണ്ടിലേക്കും മാറ്റി 16 കോടി രൂപ ക്ഷേമനിധി ബോർഡിലെ ക്ലർക്കായിരുന്ന സംഗീത് തട്ടിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ.2012 മുതൽ 2016 വരെ തട്ടിയെടുത്ത പണം സംഗീത് ബാങ്കുകളിൽ നിന്ന് പിൻവലിച്ചിരുന്നു.ഈ പണം എന്ത് ചെയ്തുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. 2016ലെ നോട്ടുനിരോധനത്തിന് ശേഷം പണം എന്തു ചെയ്യണമെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ലന്നും അത് കൊണ്ടാണ് വീട്ടിലെ ഇൻസിനേറ്ററിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് കത്തിച്ചുകളഞ്ഞതെന്നും പ്രതി വിജിലൻസിനോട് പറഞ്ഞു.സ്ഥലത്ത് പരിശോധന നടത്തി അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും. , നോട്ടുകൾ തന്നെയാണോ കത്തിച്ചത് എന്നതിൽ വിശദമായ പരിശോധന ആവശ്യമെന്നാണ് വിജിലൻസ് നിലപാട്.
