തൃശൂരിൽ മിന്നൽ ചുഴലി. പൂച്ചട്ടിയിലെ ഭവൻ സ്കൂളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ നിന്ന് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വില്ലടം, വിൽവട്ടം ചേറൂർ മേഖലകളിലാണ് മിന്നൽ ചുഴലി ആഞ്ഞടിച്ചത്. കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടവുമുണ്ടായി.
രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കി മിന്നൽ ചുഴലി ആഞ്ഞടിച്ചത്.
ഭവൻ സ്കൂളിലെ എൽകെജി ക്ലാസിലേക്ക് കുട്ടികൾ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് സംഭവം. ഭീകര ശബ്ദത്തോടെയെത്തിയ കാറ്റ് ഞൊടിയിടയിൽ വീശിയടിച്ചു. വാഹനത്തിൽ നിന്ന് ഇറങ്ങിയ കുട്ടികളെ ഡ്രൈവർമാർ ചേർത്തുനിർത്തിയാണ് രക്ഷപ്പെടുത്തിയത്. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മിന്നൽചുഴലി കടന്നുപോയ വഴിയിലെ മരങ്ങളെല്ലാം ചുഴറ്റി എറിഞ്ഞു.
സ്കൂളിന്റെ വലിയ ഇരുമ്പ് മേൽക്കൂര ഒന്നര മീറ്ററോളം ദൂരത്തിൽ ഇളകി മാറി. ക്ലാസ് റൂമിലേക്ക് മരം വീഴാതിരുന്നതും രക്ഷയായി. സ്കൂളിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന സ്കൂൾ വാഹനങ്ങളും രക്ഷിതാക്കളുടെ വാഹനങ്ങളും തകർന്നു.
വില്ലടം, വിൽവട്ടം, ചേറൂർ തുടങ്ങിയ മേഖലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വാഹനങ്ങളും പോസ്റ്റുകളും മരങ്ങളും മേൽക്കൂരകളും തകർന്നിട്ടുണ്ട്.
