രാത്രി മുതൽ രാവിലെ വരെ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരം വെള്ളക്കെട്ടിൽ മുങ്ങി. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സാരമായി ബാധിക്കപ്പെട്ടു. ജോലിക്കായി പുറപ്പെട്ട കാൽനടയാത്രികരും വാഹനയാത്രക്കാരും മണിക്കൂറുകളോളം ദുരിതത്തിലായി.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ പ്രയാസം നേരിട്ടു. പല പ്രദേശങ്ങളിലും വെള്ളം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കയറിയതായി വ്യാപാരികൾ അറിയിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ കാര്യക്ഷമമല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.
രാവിലെ ഒമ്പത് മണിയോടെ സ്റ്റേഡിയം ജംഗ്ഷൻ–പാളയം പ്രധാന റോഡിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. റോഡാകെ വെള്ളം നിറഞ്ഞതോടെ ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നീങ്ങാൻ കഴിയാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. യാത്രക്കാർ മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങിയത്.പതിനൊന്ന് മണിയോടെ മഴയുടെ തീവ്രത കുറയുകയും തുടർന്ന് വെള്ളം ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കോർപ്പറേഷൻ ജീവനക്കാർ സ്ഥലത്തെത്തി റോഡിലെ വെള്ളം ഓടകളിലേക്ക് ഒഴുക്കി നീക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഇതിനിടെ കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ കാൽനടയാത്രികൻ ഓടയിൽ വീണ് പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.റെഡ് അലേർട്ട് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. വിലങ്ങാട് മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ താമസക്കാരെ മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര അടിയന്തര ആവശ്യങ്ങൾക്കൊഴികെ നിരോധിച്ചിരിക്കുകയാണ്.കോഴിക്കോട് ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാര പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിലവിൽ വലിയ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ മുൻകരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മലപ്പുറം മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും വലിയ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
