എറണാകുളം കിഴക്കമ്പലം പാരിയത്തുകാവിൽ കോടതി ഉത്തരവിന്റ അടിസ്ഥാനത്തിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കിടെ സംഘർഷം. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും ബലപ്രയോഗത്തിലും നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ സർക്കാർ ഇടപെട്ട് പോലീസ് നടപടി താൽക്കാലികമായി നിർത്തിവെച്ചു.
രാവിലെ അഡ്വ. ജയപാലൻ കമ്മീഷൻ വൻ പോലീസ് സന്നാഹത്തോടെയാണ് സ്ഥലത്തെത്തിയത്.എട്ട് പട്ടികജാതി കുടുംബങ്ങളും സിപിഎം പ്രവർത്തകരും ചേർന്ന് കമ്മീഷനെ തടഞ്ഞു. ഉച്ചവരെ സമാധാനപരമായിരുന്ന സാഹചര്യം പിന്നീട് വഷളാകുകയായിരുന്നു. സമരപ്പന്തലിലേക്ക് പോലീസ് കയറി ജലപീരങ്കി പ്രയോഗിച്ചതോടെയാണ് പ്രതിഷേധം കടുത്തത്.കോടതി ഉത്തരവ് നടപ്പാക്കാൻ കമ്മീഷൻ എത്തുന്നത് പതിനഞ്ചാം തവണയാണ്.14 തവണയും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മടങ്ങി.സ്ത്രീകളെയും വയോധികരെയും ഉൾപ്പെടെ പോലീസ് ബലമായി നീക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം,കമ്മീഷന് വ്യക്തി താല്പര്യങ്ങൾ ഉണ്ടെന്ന സമരക്കാരുടെ ആരോപണം നിഷേധിച്ച അഡ്വ. ജയപാലൻ നടപടി പൂർത്തിയാക്കുമെന്ന് ആവർത്തിച്ചു.സംഘർഷം കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് പോലീസ് ഇടപെടൽ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം എത്തിയത്.120 ൽ അധികം വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്നാണ് 8 പട്ടികജാതി കുടുംബങ്ങൾ കുടിയിറക്കപ്പെടുന്നത്. ഇറക്കി വിട്ടാൽ പോകാൻ സ്ഥലമില്ലെന്നും സർക്കാർ പുനരധിവസിപ്പിക്കണം എന്നുമാണ് ഇവരുടെ ആവശ്യം.
