എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റത്തെ തുടർന്ന് നാളെ വിവിധ ജില്ലകളിൽ നൽകിയിരുന്ന റെഡ് അലേർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കനത്ത ജാഗ്രത തുടരും. നാളെ കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ടായിരിയ്ക്കും.അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് കുറ്റ്യാടിപുഴയിൽ ഒഴുക്കില്‍പെട്ട് അമ്മയും കുട്ടിയും മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യയും മകൻ ശിവനന്ദുമാണ് മരിച്ചത്. തോട്ടത്താംകണ്ടി ഭാഗത്ത് തുണി അലക്കാൻ പോയതായിരുന്നു രമ്യ. പുഴയിൽ കാല്‍വഴുതിവീണ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രമ്യയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ശിവനന്ദ്.
