കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും തിരുവനന്തപുരത്ത് നേരിൽ കണ്ടു. മുൻ ഭരണകാലത്ത് നടന്ന അന്വേഷണത്തിൽ തൃപ്തിയില്ലായ്മയുണ്ടായതിനെ തുടർന്നാണ് അതിജീവിത നേരിട്ടെത്തി വിഷയങ്ങൾ വിശദീകരിച്ചത്.മൊഴി തിരുത്താൻ ആശുപത്രി ജീവനക്കാരിൽ ചിലർ ഭീഷണിപ്പെടുത്തിയതായി അതിജീവിത മുഖ്യമന്ത്രിക്ക് മുന്നിൽ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അറിയിച്ചു.കേസിൽ നേരത്തെ ദേഹ പരിശോധന നടത്തിയ ഡോക്ടർക്കെതിരെയും പരാതി നൽകിയതായി അതിജീവിത വ്യക്തമാക്കി. കൂടാതെ വിരമിച്ച പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ സർക്കാരിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയും അതിജീവിത പങ്കുവെച്ചു.
2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യു.വിൽ മയക്കത്തിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ആശുപത്രി അറ്റൻഡറായ എം. ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വലിയ രീതിയിലുള്ള പ്രതിഷേധത്തെത്തുടർന്ന് ഒന്നാം പ്രതിയെ സർവീസിൽ നിന്ന് അടിയന്തിരമായി പിരിച്ചുവിട്ടിരുന്നു.
